Author Image പ്രൊഫ. വിനോജ് എബ്രഹാം
17 Jul 2026

വി.ബി.ജി.റാം: ഗ്രാമീണ തൊഴിലവകാശത്തിന്റെ മാറുന്ന രാഷ്ട്രീയം

'തൊഴിൽ' എന്നതല്ല, 'തൊഴിലവകാശം' എന്നതായിരുന്നു തൊഴിലുറപ്പ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. തൊഴിലുറപ്പ് പദ്ധതിയുടെ കാതൽ അതിന്റെ നിയമപരമായ 'ഗ്യാരന്റി' ആയിരുന്നു. അതുകൊണ്ടുതന്നെ തൊഴിൽ ആവശ്യപ്പെട്ട ഒരാൾക്ക് ജോലി നൽകേണ്ടത് സർക്കാരിന്റെ നിയമബാധ്യതയായിരുന്നു. എന്നാൽ പുതിയ വി.ബി.ജി. റാം പദ്ധതിയിലേക്ക് വരുമ്പോൾ ഈ 'അവകാശ കാഴ്ചപ്പാട്' പൂർണ്ണമായും ഇല്ലാതാവുകയാണ്. ഒരു 'എംപ്ലോയ്മെന്റ് ഗ്യാരന്റി പ്രോഗ്രാമിൽ' നിന്ന് വെറുമൊരു 'തൊഴിൽ പദ്ധതി' ആയി മാറ്റുന്നതാണ് 'വി.ബി.ജി. റാം' പദ്ധതി. സി.ഡി.എസിലെ പ്രൊഫസറും തൊഴിൽ സാമ്പത്തികശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന പ്രൊഫ. വിനോജ് എബ്രഹാം എഴുതുന്നു.

ഇന്ത്യൻ ജനാധിപത്യത്തെ കീഴ്ത്തട്ടിൽ ജനകീയവൽക്കരിക്കുന്നതിലും ഗ്രാമീണ ജനതയ്ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിലും സമാനതകളില്ലാത്ത പങ്ക് വഹിച്ച ഒന്നാണ് 2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS). കേവലമൊരു ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതി എന്നതിനപ്പുറം, അത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കുകയും പാർശ്വവൽക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികൾക്ക് വലിയ തോതിൽ സാമൂഹിക ചലനാത്മകത (Social Mobility) നൽകുകയും ചെയ്തു. തൊഴിൽ ആവശ്യപ്പെടുന്ന ഗ്രാമീണ കുടുംബങ്ങൾക്ക് വർഷത്തിൽ നിശ്ചിത ദിവസങ്ങൾ തൊഴിൽ ഉറപ്പുനൽകുക മാത്രമല്ല, ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക, കാർഷിക വേതനം ഉയർത്തുക, നിർബന്ധിത കുടിയേറ്റം കുറയ്ക്കുക, സ്ത്രീകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സാമൂഹിക പങ്കാളിത്തം വർദ്ധിപ്പിക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളും ഈ പദ്ധതിക്കുണ്ടായിരുന്നു.

എന്നാൽ, നിലവിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ ഘടനയെയും ലക്ഷ്യത്തെയും പാടെ മാറ്റിമറിച്ചുകൊണ്ട് 'വി.ബി.ജി. റാം-ജി' (VB-G RAM-G) എന്ന പുതിയ രൂപത്തിലേക്ക് കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയെ മാറ്റുമ്പോൾ, അത് വലിയ ആശങ്കകൾക്ക് വഴിമാറുകയാണ്. വികേന്ദ്രീകൃത ജനാധിപത്യ കാഴ്ചപ്പാടിൽ നിന്നും കേന്ദ്രീകൃതമായ യുക്തിയിലേക്കുള്ള വലിയൊരു രാഷ്ട്രീയ മാറ്റമാണ് ഈ രൂപമാറ്റത്തിലൂടെ ദൃശ്യമാകുന്നത്. ഒരു പ്രധാന ചോദ്യം ഉയരുന്നത്, ഇത് തൊഴിലുറപ്പ് പദ്ധതിയുടെ തുടർച്ചയാണോ, അതോ അതിന്റെ അടിസ്ഥാന തത്വത്തെ തന്നെ അട്ടിമറിക്കുന്ന പുതിയ സമീപനമാണോ എന്നതാണ്?

തൊഴിൽ അവകാശത്തിൽ നിന്നുള്ള പിൻവാങ്ങൽ

ആദ്യം മനസ്സിലാക്കേണ്ടത് തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന കാഴ്ചപ്പാടാണ്. തൊഴിലുറപ്പ് പദ്ധതിയുടെ യഥാർത്ഥ ഉദ്ദേശ്യം എന്ന് പറയുന്നത് ഗ്രാമീണ ജീവിതോപാധി (Rural livelihood) മെച്ചപ്പെടുത്തുക എന്നതായിരുന്നു. അതായത്, ഗ്രാമീണ മേഖലകളിലെ ജീവിക്കാനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക; അതിലൂടെ ദാരിദ്ര്യനിർമ്മാർജ്ജനം (Poverty alleviation), കൃഷിയിലെ സാധ്യതകൾ വർദ്ധിപ്പിക്കുക തുടങ്ങിയ നമ്മുടെ ദീർഘകാല വികസന ലക്ഷ്യങ്ങൾ കൈവരിക്കുക എന്നതായിരുന്നു. എന്നാൽ ഇപ്പോൾ കാണുന്ന മാറ്റങ്ങളിൽ ഈ ലക്ഷ്യങ്ങളൊന്നും നിലനിൽക്കുന്നില്ല.

'തൊഴിൽ' എന്നതല്ല, 'തൊഴിലവകാശം' എന്നതായിരുന്നു തൊഴിലുറപ്പ് പദ്ധതിയുടെ മർമ്മം. MGNREGA-യുടെ ഏറ്റവും വലിയ പ്രത്യേകത, അത് ഒരു സാധാരണ സർക്കാർ ക്ഷേമപദ്ധതി ആയിരുന്നില്ല എന്നതാണ്. പഴയ തൊഴിലുറപ്പ് പദ്ധതിയുടെ ഏറ്റവും വലിയ കാതൽ അതിന്റെ നിയമപരമായ 'ഗ്യാരന്റി ' (Guarantee) ആയിരുന്നു. എവിടെയാണോ തൊഴിലാളികൾ തൊഴിൽ ആവശ്യപ്പെടുന്നത് (Demand-based), അവിടെ അവർക്ക് പണി നൽകാൻ ഗ്രാമ പഞ്ചായത്തുകളും ഭരണകൂടവും ബാധ്യസ്ഥരായിരുന്നു. തൊഴിൽ ആവശ്യപ്പെട്ട ഒരാൾക്ക് ജോലി നൽകേണ്ടത് സർക്കാരിന്റെ നിയമബാധ്യതയായിരുന്നു. എന്നാൽ പുതിയ വി.ബി.ജി. റാം പദ്ധതിയിലേക്ക് വരുമ്പോൾ ഈ 'അവകാശ കാഴ്ചപ്പാട്' (Right Perspective) പൂർണ്ണമായും ഇല്ലാതാവുകയാണ്. ഇത് വിപണിയിലെ മറ്റേതൊരു സാധാരണ തൊഴിലിനെയും പോലെയായി മാറിക്കഴിഞ്ഞു.

രണ്ടാമതായി, ഗ്യാരന്റിയില്ലാത്ത ഒരു തൊഴിൽ അവസരത്തിലേക്ക് തൊഴിലാളികളെ ആകർഷിക്കാൻ പിന്നെ ഒന്നും തന്നെ ഉണ്ടാകില്ല. വേതനം കുറവാണെങ്കിൽ പോലും ഒരു 'അവസാന ആശ്രയം' (Last resort) എന്ന നിലയ്ക്കാണ് ആളുകൾ തൊഴിലുറപ്പിലേക്ക് പോയിരുന്നത്; കാരണം അവിടെ തൊഴിൽ ഉറപ്പായും ലഭിക്കുമെന്ന ബോധ്യമുണ്ടായിരുന്നു. ഫലത്തിൽ, ഈ അവകാശ കാഴ്ചപ്പാട് എടുത്തുമാറ്റി  ഒരു 'എംപ്ലോയ്മെന്റ് ഗ്യാരന്റി പ്രോഗ്രാമിൽ' നിന്ന് വെറുമൊരു 'എംപ്ലോയ്മെന്റ് പ്രോഗ്രാം' മാത്രമായി മാറ്റുകയും പതുക്കെ പതുക്കെ ഈ പദ്ധതി തന്നെ ഇല്ലാതാവുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ മാറുന്നത്.

ഇത്തരം മാറ്റങ്ങൾ വരുന്നതോടെ ഗ്രാമീണ മേഖലകളിൽ ഈ പദ്ധതി ഉണ്ടാക്കിയിരുന്ന മറ്റ് ചില പ്രധാന നേട്ടങ്ങൾ കൂടി ഇല്ലാതാകും. അതിലൊന്ന് ഗ്രാമീണ വേതന നിരക്കുകൾ ഉയരുക എന്നതായിരുന്നു —തൊഴിലുറപ്പിന് പുറത്തുള്ള കാർഷിക, കാർഷികേതര വേതന നിരക്കുകളെയാണ് ഇത് സ്വാധീനിച്ചിരുന്നത്. പൊതുവേ ലേബർ സപ്ലൈ ടൈറ്റൻ ചെയ്യുന്നതിലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെയാകെ ഉണർത്താൻ ഇതിന് കഴിഞ്ഞിരുന്നു. കൂടാതെ, ഗ്രാമങ്ങളിൽ തൊഴിൽ ലഭ്യമായിരുന്നതുകൊണ്ട് നഗരങ്ങളിലേക്കുള്ള കുടിയേറ്റം കുറയ്ക്കാനും സാധിച്ചിരുന്നു. എന്നാൽ ഇനി ഈ ഗ്യാരന്റി ഇല്ലാതാവുകയും, ലഭ്യമാകുന്ന പണികൾ എവിടെയാണോ അങ്ങോട്ട് പോകേണ്ടി വരികയും ചെയ്യുമ്പോൾ ഇതൊരു ആകർഷകമായ ഓപ്ഷൻ അല്ലാതായി മാറും. ഇത് നിലവിലുള്ള കാർഷിക വേതന നിരക്കുകൾ കുറയാനും (പദ്ധതിക്ക് പുറത്തുള്ളവരുടെ വേതനം) നഗരങ്ങളിലേക്കുള്ള കുടിയേറ്റം വർദ്ധിക്കാനും കാരണമാകും. മൊത്തത്തിൽ നോക്കിയാൽ, ഗ്രാമീണ ജീവിതോപാധി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം'വി.ബി.ജി. റാം' പദ്ധതിയിൽ അടങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പുതിയ പദ്ധതിയെക്കുറിച്ചുള്ള ഏറ്റവും കൂടുതൽ ഉയരുന്ന ആരോപണങ്ങളിൽ ഒന്ന് തൊഴിലുറപ്പ് പദ്ധതിയെ ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള ശ്രമമാണെന്നതാണ്. എന്നാൽ ഇത് നേരിട്ട് പദ്ധതി അവസാനിപ്പിക്കുന്ന ശ്രമമാണെന്ന് പറയാൻ കഴിയില്ല. കാരണം തൊഴിലുറപ്പ് പദ്ധതി അവസാനിപ്പിക്കാനായിരുന്നു ലക്ഷ്യമെങ്കിൽ പുതിയ പദ്ധതി കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നു. അതിന് പകരം നിലവിലുള്ള പദ്ധതിയുടെ ഫണ്ടിങ് കുറയ്ക്കുകയും, വേതനവിതരണത്തിൽ കാലതാമസം വരുത്തുകയും, ഭരണപരമായ നിയന്ത്രണങ്ങൾ വർധിപ്പിക്കുകയും ചെയ്തുകൊണ്ട് പദ്ധതി സ്വാഭാവികമായി ക്ഷയിക്കാൻ വിട്ടാൽ മതിയായിരുന്നു. അതുകൊണ്ട് പ്രശ്നം പദ്ധതി ഇല്ലാതാക്കുന്നതല്ല; പദ്ധതിയുടെ ദർശനം തന്നെ മാറ്റുന്നതാണ്. ഒരു അവകാശാധിഷ്ഠിത നിയമത്തിൽ നിന്ന് സർക്കാർ നിയന്ത്രിക്കുന്ന വികസനപദ്ധതിയിലേക്കുള്ള മാറ്റം തന്നെയാണ് യഥാർത്ഥ ആശങ്ക.

പാർലമെന്റിന്റെ ശീതകാല സമ്മേളനം പുരോഗമിക്കുന്നതിനിടെ, വി.ബി.ജി. റാം പദ്ധതിക്ക് എതിരെ പാർലമെന്റ് മന്ദിര സമുച്ചയത്തിൽ നടന്ന പ്രതിഷേധത്തിൽ മുദ്രാവാക്യം മുഴക്കുന്ന പ്രതിപക്ഷ നേതാക്കൾ.

ദുർബല വിഭാഗങ്ങളുടെ സാമൂഹിക ശാക്തീകരണം

തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് പൊതുചർച്ചകളിൽ കൂടുതലായും സംസാരിക്കപ്പെടുന്നത് തൊഴിൽദിനങ്ങൾ, കൂലി, ചെലവ് തുടങ്ങിയ വിഷയങ്ങളാണ്. എന്നാൽ പദ്ധതിയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം സാമൂഹിക ശാക്തീകരണം (Social Empowerment) സൃഷ്ടിച്ചതാണ്. പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ പൊതുജീവിതത്തിലെ പങ്കാളിത്തത്തിലും സാമൂഹിക അംഗീകാരത്തിലും തൊഴിലുറപ്പ് പദ്ധതി നിർണായക സ്വാധീനം ചെലുത്തി.

ഇന്ത്യയിൽ സ്ത്രീകളുടെ തൊഴിൽപങ്കാളിത്ത നിരക്ക് വർഷങ്ങളായി താഴ്ന്ന നിലയിലാണ്. കേരളത്തിലും ഒരുകാലത്ത് സ്ത്രീകൾക്ക് പൊതുവേദികളിലെ തൊഴിൽ അവസരങ്ങൾ വളരെ പരിമിതമായിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലുറപ്പ് പദ്ധതി സ്ത്രീകൾക്ക് സുരക്ഷിതവും സാമൂഹികമായി അംഗീകരിക്കപ്പെട്ടതുമായ തൊഴിൽവേദി ഒരുക്കിയത്. തൊഴിലുറപ്പിലൂടെ ലഭിച്ച വേതനം സ്ത്രീകൾക്ക് സ്വന്തം വരുമാനമായി. കുടുംബത്തിലെ സാമ്പത്തിക തീരുമാനങ്ങളിൽ അവരുടെ പങ്കാളിത്തം വർധിച്ചു. അതോടൊപ്പം വീടിന് പുറത്തേക്ക് ഇറങ്ങി കൂട്ടായ്മയായി ജോലി ചെയ്യാനുള്ള അവസരവും ലഭിച്ചു. ഇത് സ്ത്രീകളുടെ ആത്മവിശ്വാസത്തെയും പൊതുസമൂഹത്തിലെ സാന്നിധ്യത്തെയും ശക്തിപ്പെടുത്തി.

തൊഴിലുറപ്പ് പദ്ധതിയുടെ യഥാർത്ഥ ശക്തി അതിന്റെ സാമൂഹിക സ്വഭാവത്തിലായിരുന്നു. സ്വകാര്യ വീട്ടിലോ കൃഷിയിടത്തിലോ കൂലിപ്പണി ചെയ്യുന്നതിനെക്കാൾ, ഗ്രാമവികസന പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ പദ്ധതിയിൽ ജോലി ചെയ്യുന്നത് സമൂഹത്തിൽ കൂടുതൽ അംഗീകാരം നേടിയിരുന്നു. ഈ സാമൂഹിക അംഗീകാരം സ്ത്രീകളെ തൊഴിലിലേക്ക് ആകർഷിച്ച പ്രധാന ഘടകങ്ങളിലൊന്നായി മാറി. അതുകൊണ്ടുതന്നെ തൊഴിലുറപ്പ് പദ്ധതി വെറും വരുമാനപദ്ധതിയായിരുന്നില്ല; സ്ത്രീകളുടെ സാമൂഹിക ദൃശ്യതയും സ്വാതന്ത്ര്യവും വർധിപ്പിച്ച ഒരു വികസന ഇടപെടലായിരുന്നു.

വി.ബി.ജി. റാമിൽ തൊഴിൽ ഒരു അവകാശമല്ലാത്തതിനാൽ സ്ത്രീകൾക്ക് മുമ്പുണ്ടായിരുന്ന സുരക്ഷിതത്വവും ഉറപ്പും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നതാണ് ആശങ്ക. തൊഴിൽ സർക്കാർ തീരുമാനിക്കുന്ന പദ്ധതികളിൽ മാത്രമായി പരിമിതപ്പെടുകയും, കൂടുതൽ ഉൽപ്പാദനക്ഷമതയും സാങ്കേതിക മാനദണ്ഡങ്ങളും മുൻനിർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞേക്കാം.
അതിനാൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ രൂപപ്പെട്ട സാമൂഹിക ശാക്തീകരണ പ്രക്രിയയ്ക്ക് തിരിച്ചടി നേരിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

തൊഴിലുറപ്പ് പദ്ധതിയുടെ മറ്റൊരു പ്രധാന നേട്ടം കാർഷിക മേഖലയിലെ വേതന വർധനവായിരുന്നു. ഗ്രാമീണ തൊഴിലാളികൾക്ക് തൊഴിലുറപ്പിലൂടെ ഒരു ബദൽ തൊഴിലവസരം ലഭിച്ചതോടെ സ്വകാര്യ കൃഷിയിടങ്ങളിലെ തൊഴിലുടമകൾ കൂടുതൽ കൂലി നൽകാൻ നിർബന്ധിതരായി. ഇതിലൂടെ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യാത്തവർക്കുപോലും പരോക്ഷമായി പ്രയോജനം ലഭിച്ചു. ഇത് ഗ്രാമീണ തൊഴിലാളികളുടെ വിലപേശൽ ശക്തി വർധിപ്പിക്കുകയും ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ വരുമാന വിതരണം മെച്ചപ്പെടുത്തുകയും ചെയ്തു. എന്നാൽ,  തൊഴിലുറപ്പ് പദ്ധതിയുടെ അവകാശസ്വഭാവം ഇല്ലാതാകുമ്പോൾ ഈ സമ്മർദ്ദവും കുറയാം. അതുവഴി കാർഷിക മേഖലയിലെ കൂലിവേതനത്തിൽ തിരിച്ചടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഗ്രാമങ്ങളിൽ തൊഴിൽ ഉറപ്പുണ്ടായിരുന്നതിനാൽ നിരവധി കുടുംബങ്ങൾക്ക് നഗരങ്ങളിലേക്ക് നിർബന്ധിതമായി കുടിയേറേണ്ട സാഹചര്യം ഒഴിവാക്കാൻ തൊഴിലുറപ്പ് പദ്ധതി സഹായിച്ചു. കൃഷിയില്ലാത്ത കാലങ്ങളിൽ ലഭിച്ച തൊഴിലുറപ്പ് ജോലി ഗ്രാമീണ ജീവിതം നിലനിർത്താൻ സഹായിച്ചു. പുതിയ പദ്ധതിയിൽ തൊഴിൽ സർക്കാർ നിശ്ചയിക്കുന്ന മേഖലകളിൽ മാത്രം ലഭിക്കുകയാണെങ്കിൽ ഗ്രാമങ്ങളിൽ തൊഴിൽ ലഭ്യത കുറയുകയും നഗരങ്ങളിലേക്കുള്ള കുടിയേറ്റം വീണ്ടും വർധിക്കാനുള്ള സാധ്യത ഉയരുകയും ചെയ്യുന്നു.

തൊഴിലുറപ്പ് പദ്ധതിയെ ഒരു ജനാധിപത്യ വികസന മാതൃകയാക്കി മാറ്റിയതിൽ അതിന്റെ സോഷ്യൽ ഓഡിറ്റ് (Social Audit) സംവിധാനത്തിന് വലിയ പങ്കുണ്ടായിരുന്നു. തൊഴിൽ ആവശ്യപ്പെട്ടിട്ടും ജോലി ലഭിക്കാത്തവർക്ക് അത് ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശം ഈ പദ്ധതി ഉറപ്പുനൽകിയിരുന്നു. ഗ്രാമസഭകൾ, പഞ്ചായത്ത്, സാമൂഹിക ഓഡിറ്റ് സംവിധാനങ്ങൾ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് പദ്ധതിയുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനും ക്രമക്കേടുകൾ കണ്ടെത്താനും സാധിക്കുമായിരുന്നു. എന്നാൽ, 'വി.ബി.ജി. റാം' മാതൃകയിലേക്ക് മാറുമ്പോൾ തൊഴിൽ ഒരു അവകാശമല്ലാതാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. പദ്ധതി പൂർണ്ണമായും സർക്കാർ നിർണ്ണയിക്കുന്ന വികസനപ്രവർത്തനങ്ങളായി ചുരുങ്ങുന്നതോടെ, ജോലി നൽകാത്തതിനെ ചോദ്യം ചെയ്യാനുള്ള സാധ്യതയും സോഷ്യൽ ഓഡിറ്റിന്റെ പ്രസക്തിയും കുറയും. ഈ പൊതുനിരീക്ഷണ സംവിധാനത്തിന്റെ ശക്തി ക്ഷയിക്കുന്നത് കരാറുകാരുടെയും പ്രാദേശിക അധികാരകേന്ദ്രങ്ങളുടെയും ഇടപെടലുകൾക്കും രാഷ്ട്രീയ സ്വാധീനങ്ങൾക്കും കൂടുതൽ ഇടം സൃഷ്ടിക്കാമെന്ന ആശങ്കയുമുണ്ട്.

'വി.ബി.ജി. റാം' പദ്ധതിയിയിലൂടെ പദ്ധതി എവിടെ നടപ്പാക്കണം, ആർക്ക് തൊഴിൽ നൽകണം തുടങ്ങിയ കാര്യങ്ങൾ ഭരണകൂടത്തിന്റെ തീരുമാനമായി മാറുമ്പോൾ ജനങ്ങളുടെ നിയന്ത്രണവും പങ്കാളിത്തവും ദുർബലമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇത് പദ്ധതി കൂടുതൽ കേന്ദ്രീകൃതവും അധികാരനിയന്ത്രിതവുമായ സംവിധാനമാക്കി മാറ്റാൻ ഇടയാകും.

അവകാശാധിഷ്ഠിത പദ്ധതികളിൽ രാഷ്ട്രീയ ഇടപെടൽ പരിമിതമാണ്. കാരണം തൊഴിൽ ആവശ്യപ്പെടുന്ന എല്ലാവർക്കും തുല്യ അവകാശമുണ്ട്. എന്നാൽ പദ്ധതി സർക്കാർ തീരുമാനിക്കുന്ന വികസനപ്രവർത്തനമായി മാറുമ്പോൾ ഏത് ജില്ലയ്ക്ക് പദ്ധതി നൽകണം, ഏത് പ്രദേശത്ത് ജോലി സൃഷ്ടിക്കണം, ഏത് പദ്ധതികൾക്ക് മുൻഗണന നൽകണം തുടങ്ങിയ തീരുമാനങ്ങൾ രാഷ്ട്രീയ സ്വാധീനത്തിന് വിധേയമാകാൻ സാധ്യതയുണ്ട്.
ഇതിലൂടെ കരാറുകാർ, പ്രാദേശിക അധികാരകേന്ദ്രങ്ങൾ, രാഷ്ട്രീയ നേതാക്കൾ, സാമൂഹിക മേൽക്കോയ്മയുള്ള വിഭാഗങ്ങൾ എന്നിവരുടെ സ്വാധീനം വർദ്ധിക്കും.

'വി.ബി.ജി. റാം' പദ്ധതിയിയിലെ ഏറ്റവും വലിയ ആകർഷണമായി കേന്ദ്ര സർക്കാർ പറയുന്നത് തൊഴിലുറപ്പ് പദ്ധതിയിലെ 100 തൊഴിൽ ദിനം എന്നത് 125 തൊഴിൽ ദിനങ്ങളായി ഉയരും എന്നതാണ്. തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലെ അനുഭവങ്ങൾ പരിശോധിക്കുമ്പോൾ, രാജ്യത്തെ ഭൂരിഭാഗം തൊഴിലാളികൾക്കും നിലവിലുള്ള 100 ദിവസത്തെ തൊഴിൽ പോലും ലഭിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും ഒരു കുടുംബത്തിന് ശരാശരി ലഭിക്കുന്ന തൊഴിൽ 40 മുതൽ 60 ദിവസം വരെയാണ്. വളരെ കുറച്ച് കുടുംബങ്ങൾക്കാണ് 100 ദിവസം പൂർത്തിയാക്കാൻ കഴിയുന്നത്. ഇത്തരം സാഹചര്യത്തിൽ 'വി.ബി.ജി. റാം' പദ്ധതിയിയിലെ 125 ദിവസമെന്ന പ്രഖ്യാപനം യാഥാർഥ്യത്തിൽ എത്രത്തോളം നടപ്പാകുമെന്നത് സംശയകരമാണ്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 90 ശതമാനാവും വിഹിതം കേന്ദ്രം വകയായിരുന്നു. എന്നാൽ, 'വി.ബി.ജി. റാം' പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന അനുപാതം എന്നത് 60 : 40 ശതമാനമാക്കി ചുരുക്കി. തത്വത്തിൽ സംസ്ഥാനനങ്ങൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയായിരിക്കും ഉണ്ടാക്കുക. കേരളം പോലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങൾക്ക് അധിക വിഹിതം കണ്ടെത്തുക എളുപ്പമല്ല. അതിനാൽ രണ്ട് സാധ്യതകളാണ് ഉയരുന്നത്. ഒന്നാമത്, പദ്ധതിയുടെ വ്യാപ്തിയും തൊഴിൽ ദിനങ്ങളും കുറയാം. രണ്ടാമത്, തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നതിൽ കൂടുതൽ കാലതാമസം സംഭവിക്കാം. ഈ ഇരു സാഹചര്യങ്ങളും തൊഴിലാളികളെയാണ് നേരിട്ട് ബാധിക്കുക.

MGNREGA-യിൽ തൊഴിൽ ആവശ്യപ്പെടുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ചായിരുന്നു ഫണ്ട് അനുവദിക്കേണ്ടത് എന്നതാണ് അടിസ്ഥാന തത്വം. 'വി.ബി.ജി. റാം' പദ്ധതിയിൽ, ആദ്യം ബജറ്റിൽ നിശ്ചയിച്ച തുകയ്ക്കുള്ളിൽ മാത്രമേ തൊഴിൽ സൃഷ്ടിക്കാനാകൂ. ഇതോടെ തൊഴിലാവശ്യവും ലഭ്യമായ തൊഴിലവസരവും തമ്മിൽ വലിയ അന്തരം രൂപപ്പെടാൻ സാധ്യതയുണ്ട്. അവകാശാധിഷ്ഠിത സമീപനത്തിൽ നിന്ന് ബജറ്റ് അധിഷ്ഠിത സമീപനത്തിലേക്കുള്ള മാറ്റമാണിത്.

തൊഴിലുറപ്പ് പദ്ധതിയും ദലിത്, ആദിവാസി, ദുർബല വിഭാഗങ്ങളും

തൊഴിലുറപ്പ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളിൽ വലിയൊരു വിഭാഗം ദലിത്, ആദിവാസി, മറ്റ് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളായിരുന്നു. സ്വകാര്യ തൊഴിൽവിപണിയിൽ വിവേചനം നേരിടുന്നവർക്ക് സർക്കാർ ഉറപ്പുനൽകുന്ന തൊഴിൽ വലിയ സുരക്ഷയായിരുന്നു. ഈ വിഭാഗങ്ങൾക്ക് തൊഴിൽ ലഭിക്കുന്നത് സാമ്പത്തിക നേട്ടം മാത്രമല്ല, സാമൂഹിക അംഗീകാരവും ഭരണസംവിധാനങ്ങളുമായി നേരിട്ട് ഇടപെടാനുള്ള അവസരവുമായിരുന്നു. അതിനാൽ പദ്ധതിയുടെ സ്വഭാവം മാറുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെടാൻ സാധ്യതയുള്ളവരും ഈ വിഭാഗങ്ങളാണ്.

കേരളത്തിൽ വയനാട് പോലുള്ള ആദിവാസി മേഖലകളിൽ തൊഴിലുറപ്പ് പദ്ധതിയുടെ അനുഭവങ്ങൾ സങ്കീർണ്ണമായിരുന്നു. ഒരു ഭാഗത്ത് നിരവധി ആദിവാസി കുടുംബങ്ങൾക്ക് തൊഴിൽ ലഭിച്ചെങ്കിലും, ചില പ്രദേശങ്ങളിൽ മറ്റ് വിഭാഗങ്ങൾ കൂടുതൽ പങ്കാളികളായതോടെ ആദിവാസി തൊഴിലാളികൾക്ക് സ്വകാര്യ തൊഴിൽ അവസരങ്ങൾ കുറയുകയും ചെയ്തതായി ചില പഠനങ്ങളും അനുഭവങ്ങളും സൂചിപ്പിക്കുന്നു. ഇത് തൊഴിലുറപ്പ് പദ്ധതിയുടെ പരാജയമല്ല; മറിച്ച് വിവിധ പ്രദേശങ്ങളിലെ സാമൂഹിക ഘടനകൾ ഒരേ പദ്ധതിയെ വ്യത്യസ്തമായി സ്വാധീനിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ്. അതിനാൽ ഒരു ദേശീയ പദ്ധതിയുടെ ഫലങ്ങൾ എല്ലാ പ്രദേശങ്ങളിലും ഒരുപോലെയായിരിക്കില്ല.

തമിഴ്നാട്ടിൽ തൊഴിലുറപ്പ് പദ്ധതി മറ്റൊരു തരത്തിലുള്ള സാമൂഹിക മാറ്റത്തിന് വഴിയൊരുക്കി. ഭൂമിയില്ലാത്ത തൊഴിലാളികൾക്ക് സർക്കാർ ഉറപ്പുനൽകിയ തൊഴിൽ ലഭിച്ചതോടെ വലിയ ഭൂവുടമകൾക്ക് തൊഴിലാളികളെ പഴയ രീതിയിൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായി. ഇതിന്റെ ഫലമായി ഗ്രാമങ്ങളിലെ അധികാരബന്ധങ്ങളിൽ മാറ്റം സംഭവിച്ചു. തൊഴിലാളികൾ കൂടുതൽ വേതനം ആവശ്യപ്പെടാൻ തുടങ്ങി. പ്രാദേശിക ഭരണകൂടങ്ങളോട് നേരിട്ട് സംസാരിക്കാനും അവകാശങ്ങൾ ഉന്നയിക്കാനും അവർക്ക് ആത്മവിശ്വാസം ലഭിച്ചു. ഇത് തൊഴിലുറപ്പ് പദ്ധതിയുടെ ഏറ്റവും വലിയ സാമൂഹിക നേട്ടങ്ങളിലൊന്നായിരുന്നു.

തൊഴിലുറപ്പ് പദ്ധതിയുടെ വിജയത്തെ കണക്കാക്കേണ്ടത് എത്ര കിലോമീറ്റർ റോഡ് നിർമ്മിച്ചു, എത്ര കുളങ്ങൾ വൃത്തിയാക്കി എന്നതുകൊണ്ട് മാത്രമല്ല. അതിന്റെ യഥാർത്ഥ നേട്ടങ്ങൾ മറ്റൊരിടത്താണ്. ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണം, ദലിത്, ആദിവാസി സമൂഹങ്ങളുടെ പൊതുപങ്കാളിത്തം, കാർഷിക തൊഴിലാളികളുടെ വിലപേശൽ ശക്തി, ഗ്രാമീണ വേതനവർധന, നിർബന്ധിത കുടിയേറ്റത്തിലെ കുറവ് ജനാധിപത്യപരമായ സാമൂഹിക ഓഡിറ്റ് സംവിധാനം, തൊഴിൽ ഒരു അവകാശമാണെന്ന ബോധത്തിന്റെ വളർച്ച. ഈ നേട്ടങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയെ ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതികളിലൊന്നാക്കി മാറ്റിയത്.

വി.ബി.ജി. റാം പദ്ധതി ഇന്ത്യയുടെ ഗ്രാമീണ തൊഴിൽ നയത്തിൽ ഒരു നിർണായക വഴിത്തിരിവാണ്. പുതിയ പദ്ധതി വികസനപ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന അവകാശവാദം മുന്നോട്ടുവെക്കുമ്പോഴും, തൊഴിലുറപ്പ് പദ്ധതിയുടെ ഏറ്റവും വലിയ ശക്തിയായിരുന്ന 'അവകാശാധിഷ്ഠിത സമീപനം' അതിൽ ദുർബലമാകുന്നുവെന്ന വിമർശനം ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടതാണ്.

"നിങ്ങൾ ജോലി തന്നില്ലെങ്കിലും എനിക്ക് എനിക്ക് മറ്റൊരു വഴിയുണ്ട്” എന്ന് പറഞ്ഞു ഇറങ്ങിപ്പോകാൻ ഒരു തൊഴിലാളിക്ക് നൽകുന്ന ശക്തി ചെറുതല്ല. ആ ഒരു ശക്തി ആണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. യഥാർത്ഥത്തിൽ അത് വലിയൊരു ആത്മവിശ്വാസമാണ്. നമുക്ക് മുന്നിൽ മറ്റൊരു ബദൽ മാർഗ്ഗമുണ്ടെന്ന ബോധ്യമുണ്ടെങ്കിൽ, തൊഴിലിടങ്ങളിലെ ചൂഷണങ്ങൾ (Exploitative practices) ഒരു പരിധി വരെ കുറയും. എന്നാൽ, മറ്റു പോംവഴികൾ ഇല്ലാതാകുമ്പോഴാണ് ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത ഏറ്റവും കൂടുതൽ ഉണ്ടാകുന്നത്. നിർഭാഗ്യവശാൽ, ആ ബദൽ സാധ്യതകളാണ് ഇവിടെ ഇല്ലാതായിരിക്കുന്നത്. മറ്റൊരു വഴി മുന്നിലില്ലാതെ വരിക എന്ന് പറഞ്ഞാൽ, ചൂഷണങ്ങൾ സഹിച്ചുകൊണ്ട് വേറൊരാളുടെ കൈകളിലേക്ക് നമ്മുടെ തല വെച്ചുകൊടുക്കേണ്ടി വരുന്ന അവസ്ഥയാണ്.

ഒരു പദ്ധതിയുടെ വിജയം എത്ര തൊഴിലുകൾ സൃഷ്ടിച്ചു എന്നതിൽ മാത്രം അളക്കാനാവില്ല. അത് ആരെയാണ് ശക്തിപ്പെടുത്തിയത്, ആരുടെ ജീവിതത്തിലാണ് മാറ്റം സൃഷ്ടിച്ചത്, ജനാധിപത്യത്തെ എത്രത്തോളം ആഴത്തിലാക്കി എന്ന ചോദ്യങ്ങൾക്കും അതുപോലെ പ്രാധാന്യമുണ്ട്. 'തൊഴിൽ അവകാശം' എന്നതിൽ നിന്ന് 'ഒരു തൊഴിൽ പദ്ധതി' എന്നതിലേക്കുള്ള ഈ മാറ്റം ഗ്രാമീണ ഇന്ത്യയുടെ സാമൂഹിക ഘടനയെ എങ്ങനെ സ്വാധീനിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

Share this link